Kerala

‘കോലി – രാഹുൽ സഖ്യത്തിൻ്റെ മാച്ച് വിന്നിംഗ് പാർട്ണർഷിപ്പ്; ലോകകപ്പിൽ ഭാരതത്തിൻ്റെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞു’; കെ സുരേന്ദ്രൻ

Spread the love

ഓസ്ട്രേലിയയെ തകർത്ത് ലോകകപ്പിൽ ഭാരതത്തിൻ്റെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഞ്ച് തവണ ലോകകിരീടം നേടിയ ഓസീസിനെ 199 റൺസിൽ ഒതുക്കിയ ബൗളിംഗ് മികവ് തന്നെയാണ് മത്സരത്തിലെ ഹൈലൈറ്റ്. ബുംറയുടെ കണ്ണഞ്ചിപ്പിക്കുന്ന ആദ്യ സ്പെൽ ഓസീസ് ബാറ്റർമാരെ വിറപ്പിച്ചുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

പിന്നീട് അശ്വിൻ-ജഡേജ – കുൽദീപ് സ്പിൻ ത്രയങ്ങൾക്ക് മുമ്പിൽ കംഗാരുക്കൾ കറങ്ങി വീണു. ബാറ്റിംഗിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കോലി – രാഹുൽ സഖ്യത്തിൻ്റെ മാച്ച് വിന്നിംഗ് പാർട്ണർഷിപ്പ് നമ്മുടെ ബാറ്റിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു.

ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെൻ്റിൽ വിരാട് കോലിയുടെ ഫോം ടീമിന് ആവശ്യമാണ്. ഏത് ടീമിനെ സംബന്ധിച്ചിടത്തോളവും ലോകകപ്പിൽ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ തോൽപ്പിക്കുക എന്നത് സ്വപ്നതുല്യമാണ്. വരും മത്സരങ്ങളിൽ ഈ വിജയം ഭാരത ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുറപ്പാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മുന്‍ നിര തകര്‍ന്നിട്ടും ഏകദിന ലോകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (115 പന്തില്‍ പുറത്താവാതെ 97), വിരാട് കോലി (85) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.