Kerala

മൃതദേഹവുമായി പോയ ആംബുലൻസിന്റെ ആക്സിൽ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു, മതിലിൽ ഇടിച്ച് മറഞ്ഞ് അപകടം മാന്നാറിൽ

Spread the love

മാന്നാർ: മൃതദേഹവുമായി പോയ ആബുംലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മൃതദേഹം വഴിയരികിൽ കിടക്കേണ്ടി വന്നു. മാന്നാർ കുട്ടംപേരൂർ മുട്ടേൽ വല്ലവനക്കാട്ടിൽ ലാലു എബ്രഹാമിന്റെ(65) മൃതദേഹം പരുമലയിൽ നിന്നും ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടു പോവുകയായിരുന്നു.

മാന്നാർ-ചെങ്ങന്നൂർ സംസ്ഥാന പാതയിൽ ബുധനൂർ കിഴക്കുവെച്ചാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. ആംബുലൻസിന്റെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് മുൻവശത്തെ ഇടതുഭാഗത്തുള്ള ടയർ ഊരിപ്പോവുകയും റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അംബുലൻസ് ഡ്രൈവർ പരുമല മാലിപ്പറമ്പിൽ സുനിലി(30)ന് കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹത്തിനൊപ്പം ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു അബുലൻസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.