Uncategorized

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നു; വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലെ എതിര്‍പ്പെന്ന് സൂചന

Spread the love

 

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നു. രാവിലെ 9 30ന് ആരംഭിച്ച ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നാണ് പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള എതിര്‍പ്പു മൂലമാണ് വിട്ടുനില്‍ക്കലെന്നാണ് വിവരം.തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി തിരുവനന്തപുരത്തെ എല്ലാ സംഘടനായോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്. മന്ത്രിയായിരുന്നപ്പോഴടക്കം ഒരു തവണ പോലും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന പതിവ് വി ശിവന്‍കുട്ടിക്കില്ല.ഇന്നലെ, ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ എതിര്‍ത്ത് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ശിവന്‍കുട്ടിയുടെ പേരും കടകംപള്ളി നിര്‍ദേശിച്ചു. എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ എന്നിവര്‍ ജോയിയെ അനുകൂലിച്ചു.

 

എം എല്‍ എമാര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാല്‍ ജില്ലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറ്റിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായ എ.എ.റഹീമിനായിരുന്നു ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.