Uncategorized

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

Spread the love

 

തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്തു.

 

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ പി ധനപാലനും കെ പി ഉണ്ണികൃഷ്ണനും ആദരമര്‍പ്പിച്ചുകൊണ്ടാണ് സഭ ആരംഭിച്ചത്. ഇതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിലെ ചില ഭാഗങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഒന്നോ, രണ്ടോ പ്രാവശ്യമല്ല കൂടിയത്. നാല് പ്രാവശ്യമാണ് വില വര്‍ധനവ് ഉണ്ടായത്. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോള്‍ വില കൂട്ടുന്നത്. ഏത് സമയത്തും വർധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിലവര്‍ധനവ് താഴേയ്ക്ക് പോയിട്ട് ചര്‍ച്ച ചെയ്യാം എന്ന് പറയുന്നത് ശരിയല്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഹോട്ടലുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. വിലവര്‍ധനവ് വരുമ്പോള്‍ മുന്‍പ് എങ്ങനെയാണ് ചെയ്തിരുന്നത്. അന്നത്തെ മുഖ്യമന്ത്രി നികുതിയിളവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആളാണ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ അഭിപ്രായം പറയേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി കൊടുക്കണം. ഭരണപക്ഷത്ത് ഇരുന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും തങ്ങള്‍ക്ക് ഇതേ നിലപാടാണ്. 2018 ല്‍ നിരന്തരമായി വിലവര്‍ധനവ് വന്നപ്പോള്‍ തങ്ങള്‍ നികുതിയിളവ് കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിനെതിരെ അന്ന് സര്‍ക്കാര്‍ നടത്തിയ സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നില്ല. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 619 കോടി രൂപയാണ് അന്ന് വേണ്ടെന്നുവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3,100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ട്. ഒരു രൂപ പോലും കുറച്ചിട്ടില്ല. നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങള്‍ ഇടത് സര്‍ക്കാര്‍ കാണിക്കില്ലെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ഉണ്ടായത് കഴിഞ്ഞ 11 മാസത്തിനിടയിലാണ്. അതില്‍ ഇടപെടുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിഞ്ചന്ത തടയുന്നതിനായി സര്‍ക്കാരിന്റെ ഭഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകും. എല്‍പിജി ക്ഷാമം ഇല്ലാതിരിക്കാനും ശക്തമായി ഇടപെടും. ഇടത് സര്‍ക്കാരിന്റെ സെസ് കൂട്ടാനുള്ള തീരുമാനം തെറ്റായ നടപടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് അപകടം മുഴുവന്‍ ഉണ്ടാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുറവുകള്‍ മനസിലാക്കി അതിശക്തമായ നടപടികള്‍ സ്വീകരിക്കും. വില വര്‍ധനവ് തടയാനുള്ള നടപടിക്കായിരിക്കും ആദ്യ പ്രയോരിറ്റി. സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. ഈ പറഞ്ഞിതിനൊക്കെയുള്ള കൃത്യമായ മറുപടി അതിലുണ്ട്. അന്ന് കേന്ദ്രത്തില്‍ നിന്ന് എന്ത് കിട്ടി, ഇന്ന് എന്ത് കിട്ടുന്നില്ല എന്നതടക്കമുള്ള കാര്യം അതിലുണ്ടാകും. വൈറ്റ് പേപ്പറില്‍ സഭയ്ക്ക് മുന്നില്‍വെയ്‌ക്കേണ്ട സുപ്രധാന രേഖയാണത്. അതിലുള്ള കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോട അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

 

മുഖ്യമന്ത്രിയുടേത് നിര്‍ഭാഗ്യകരമായ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രശ്‌നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവര പറഞ്ഞുനിര്‍ത്തി. കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി അതിശക്തമായി തുടകുന്ന കാഴ്ചയാണ് കാണുന്നത്. എണ്ണ കമ്പനികള്‍ രണ്ട് ലക്ഷം കോടി രൂപ വരെ ലാഭം ഉണ്ടാക്കി. 2004ല്‍ പെട്രോള്‍ വില 33 രൂപയായിരുന്നു. ഇപ്പോള്‍ അത് 115 രൂപയായി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഈ നിലപാട് സ്വീകരിക്കരുതെന്ന് വിമര്‍ശിക്കാന്‍ തയ്യാറാകേണ്ടേ. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി അന്നത്തെ പ്രതിപക്ഷ നേതാവിന്റെ റോളില്‍ ചെയ്തത്. സംസ്ഥാനം നികുതി കുറച്ചാല്‍ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം ലഭിക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്ത് സാധാരണ വിലക്കയറ്റമല്ല. അതിരൂക്ഷമായ സാഹചര്യമാണുള്ളത്. കെഎസ്ആര്‍ടിസി അടക്കം വലിയ പ്രതിസന്ധിയിലാകും. 2018 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ തയ്യാറായി. അന്ന് പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? ധവളപത്രം വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വരുന്ന ഘത്തട്ടില്‍ കാണാം. അതിനെക്കുറിച്ച് എന്താണോ പറയേണ്ടത് അത് തങ്ങള്‍ അപ്പോള്‍ പറഞ്ഞോളം. ധവളപത്രം എന്ന ‘ഉമ്മാക്കി’ കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.