‘ഈ അടിയൊന്നും പുത്തരിയല്ല സാറെ, എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുണ്ടാകും’; എം ശിവപ്രസാദ്
ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും എം ശിവപ്രസാദ്. ഇന്നലെ കേരള സർവകലാശാലയിൽ നേടിയ വിജയത്തിന്റെ ആഘോഷ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെഎസ്‌യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗവൺമെന്റും ആഭ്യന്തരവകുപ്പും തീരുമാനിച്ചത്. തല്ലിച്ചതയ്ക്കുമ്പോൾ എസ്എഫ്ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റി.എസ്എഫ്ഐക്കാർക്കെതിരെ കെഎസ്‌യു തിണ്ണ മിടുക്ക് കാണിക്കാൻ വരേണ്ട. ഞങ്ങൾ പണിയെടുത്താണ് എസ്എഫ്ഐ വിജയിച്ചത്. അല്ലാതെ ഗ്രൂപ്പ് കാണിച്ചിട്ടല്ല. ഒരു വിദ്യാർഥിയെ പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും പുത്തരിയല്ല സാറെ. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ പണിയെടുത്താണ് പൊലീസുകാരൻ തല്ലിച്ചതച്ചത്. അത് എസ്എഫ്ഐയുടെ നെഞ്ചിൽ തീർക്കേണ്ടെന്നും എം ശിവപ്രസാദ് വ്യക്തമാക്കി.
വി ഡി സതീശന്റെ സമര ഗേറ്റ് രമേശ് ചെന്നിത്തല പൂട്ടിച്ചു. സർവകലാശാല സെനറ്റിൽ ഉജ്ജ്വലവിജയമാണ് എസ്എഫ്ഐ നേടിയത്. ആ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് പൊലീസ് ഒത്താശയിൽ കെ എസ് യു പ്രവർത്തകർ കല്ലേറ് നടത്തിയതെന്ന് പി എസ് സഞ്ജീവ് ആരോപിച്ചു. അതിനെ ഞങ്ങൾ പ്രതിരോധിച്ചു. അതിനുള്ള സമ്മാനമാണ് ഞങ്ങളുടെ പ്രവർത്തകരുടെ കൈ തല്ലിയൊടിച്ചത്. കെ എസ് യുവിന്റെ ഗുണ്ടാസംഘമായി പോലീസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഏത് പൊതു മുതലാണ് ഞങ്ങൾ നശിപ്പിച്ചത്.5 റൗണ്ട് ഗ്രനേഡ് ആണ് ഞങ്ങൾക്ക് നേരെ ഇന്നലെ പൊട്ടിച്ചത്. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം പോരാടി. ഈ കേരളത്തിൽ ഞങ്ങൾക്ക് സമരം ചെയ്തുകൂടെയെന്നും
എസ്എഫ്ഐയുടെ അരാജക സമരം ആണോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരമാണ് ഞങ്ങൾ നടത്തുന്നത്.
ശക്തമായ പ്രതിഷേധം തന്നെ ഉയർത്തുമെന്നും ഞങ്ങളെ നന്നായി പോലീസുകാർ ഓർത്തു വച്ചോളുവെന്നും നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ പ്രശ്നം ഉണ്ടാകുമ്പോൾ ഓടിയെത്താൻ ഈ മുഖങ്ങൾ തന്നെ ആകും ഉണ്ടാവുകയെന്നും സഞ്ജീവ് പി എസ് പറഞ്ഞു. സംഘപരിവാറിനോട് സമരം നടത്തുമ്പോൾ പൊള്ളുന്നത് രാജീവ് ചന്ദ്രശേഖരൻ അല്ല വി ഡി സതീശനാണ്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കുന്ന ഞങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമമെങ്കിൽ അതും മറികടന്ന് വന്നവരാണ് ഞങ്ങൾ എന്നും സഞ്ജീവ് തിരുവനന്തപുരത്ത് പറഞ്ഞു.
