രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി
രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വി ഡി സതീശനാണ് രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത്. നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാർ ടിയെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.
റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു.2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ കർണാടക സ്വദേശിയാണ്. 2024 ഡിസംബർ നാലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്.
ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനു അർഹനായിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് വ്യക്തമാക്കി. കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് നിയമനമുണ്ടായിരിക്കുന്നത്. ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം നടത്തുകയായണ്. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുൽ ഗാന്ധി ബംഗാളിലെ നിയമനത്തെ വിശേഷിപ്പിച്ചത്.
കേരളത്തിലും ഇതേ നിലപാട് ആണോ ഉള്ളതെന്നും പി രാജീവ് ഡൽഹിയിൽ മാധ്യമങ്ങളോട് ചോദിച്ചു. കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
