Uncategorized

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; 12 മരണം ; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

Spread the love

 

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 12 മരണം. 13 പേരാണ് ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

 

 

സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡിഐജിക്കാണ് രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതല. കമ്മീഷണര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

 

ആവശ്യത്തിനുള്ള ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളും ആംബുലന്‍സുകളും സജ്ജമാണ്. ഡ്രോണ്‍ സംവിധാനം നിലവില്‍ തന്നെയുണ്ട്. റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തും. ലൈസന്‍സ് അടക്കമുള്ള സംവിധാങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകട സമയത്ത് മുപ്പതിനും നാല്‍പതിനും ഇടയില്‍ ആളുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എല്ലാ ആളുകളെയും പുറത്തെടുക്കുക എന്നതിനാണ് പ്രാഥമിക നിഗമനം – കളക്ടര്‍ പറഞ്ഞു.

 

തൃശൂര്‍ പൂരം ഒരുക്കത്തിനിടെയാണ് മുണ്ടത്തിക്കോട് വന്‍ ദുരന്തമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ച് വെടിക്കെട്ട് പുരകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌ഫോടനം ഉണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും , തീയണയ്ക്കാന്‍ ആയിട്ടില്ല. ചികിത്സാസഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.