വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്
വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം.
വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും,, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി ശക്തി വന്ദൻ സമ്മേളനം സംഘടിപ്പിച്ചു.2023 ലേതുപോലെ ഇത്തവണയും ബിൽ ഒറ്റക്കെട്ടായി പാസാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പ്രതിപക്ഷ ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. വനിത സംവരണ ബിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഭേദഗതികൾ പ്രകാരം 2011 ലെ സെൻസസ് പ്രകാരമായിരിക്കും ഡീ ലിമിറ്റേഷൻ. ഡീ ലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 50 ശതമാനം ഉയർത്തും. ഏപ്രിൽ 16ന് ചേരുന്ന പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.
