നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ. എംകെ റാം, സംഗീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. അന്വേഷണത്തിന് ഏഴ് അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിൽ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി – പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിതിൻ രാജ് പറഞ്ഞു. റാഗിങ് പരാതിയും അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
നിധിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നു. കോളജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തു. ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നു. അധ്യാപിക പോലീസിൽ പരാതി നൽകിയിരുന്നു. നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവ്വം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കും. ആത്മഹത്യാ എന്നതിൽ സംശയം ഇല്ല. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിതിൻ രാജ് വ്യക്തമാക്കി.
കനെ തള്ളിയിട്ട് കൊന്നതാണെന്ന് സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സംഭാഷണത്തിലും അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിക്കുകയാണ് നിതിൻ രാജ്. കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി, അമ്മയെ കുറിച്ച് പരിഹസിച്ചു , പുഴുത്ത പട്ടിയെന്നായിരുന്നു വിളിപ്പേര് തുടങ്ങി നേരിട്ടത് അധിക്ഷേപ പെരുമഴയാണ്. അനുഭവിച്ച ദുരിതങ്ങൾ നിതിൻ സഹോദരങ്ങളോടും പങ്കുവെച്ചിരുന്നു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ, അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.സംസ്ഥാന യുവജന കമ്മിഷനും വിഷയത്തിൽ കേസെടുത്തു. SC- ST കമ്മീഷൻ കേസെടുക്കും.
