പിണറായിസത്തിനെതിരായ ജനവിധി ആണിത്, കോടിക്കണക്കിന് രൂപയുടെ ഫ്ളക്സുകൾ നാടുനീളെ വച്ചു; ഇത് യുഡിഎഫിന് ഗുണകരമായി; NK പ്രേമചന്ദ്രൻ
കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് NK പ്രേമചന്ദ്രൻ എം പി. മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. UDF നൂറിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല. LDF ക്യാമ്പ് നിരാശരാണ്. ഒരു ആത്മവിശ്വാസവും LDF ന് മുന്നോട്ട് വയ്ക്കാൻ സാധിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ വർഗീയ വൽക്കരണം സിപിഐഎം നടത്തിയെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീതിപ്പെടുത്തി. കുന്നത്തൂരിൽ SDPI & സിപിഎം ഒരുമിച്ച് പ്രവർത്തിച്ചു. ബിജെപിക്കും കനത്ത തിരിച്ചടി ആയിരിക്കും തിരഞ്ഞെടുപ്പ് ഫലം. പാലക്കാട് മാത്രമല്ല മറ്റിടങ്ങളിലും പണം ഒഴുക്കി. വടക്കേ ഇന്ത്യൻ മാതൃക പിന്തുടരാൻ ശ്രമിച്ചു.
എന്നാൽ രാഷ്ട്രീയ കേരളം ഈ നീക്കത്തോട് വിയോജിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം ആക്രമണം അഴിച്ചുവിടുന്നു. വ്യാജ ആധാർ കാർഡ് നിർമിച്ച് കള്ള വോട്ട് നടന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സിപിഐഎം വലിയ പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരായ ജനവിധി ആണിത്. പിണറായിസത്തിനെതിരെ ജനവിധി ഉണ്ടാകും. കോടിക്കണക്കിന് രൂപയുടെ ഫ്ളക്സുകൾ നാടുനീളെ വച്ചു. ഇത് യുഡിഎഫിന് ഗുണകരമായി. എൽഡിഎഫ് അല്ലെങ്കിൽ ആര് എന്ന ചോദ്യത്തിന് ജനം മറുപടി കൊടുത്തു. ഇന്ദിരാ ഗ്യാരന്റി തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചു.*
സ്ത്രീ വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചു. SIR കാരണമാണ് പോളിങ് ശതമാനം കൂടിയത് എന്ന വിലയിരുത്തൽ ഭാഗികമായി ശരിയാണ്. ഒരു അലോസരവും കൂടാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയും. കൊല്ലത്ത് തരംഗമുണ്ടായാൽ ഒൻപത് സീറ്റ് വരെ UDF നേടുമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് ഏഴ് സീറ്റ് നേടും. RSPയുടെ മൂന്ന് സീറ്റും വിജയിക്കും. ബിജെപിയുടെ തന്ത്രപരമായ പരാജയമാണ് FCRA ബില്ല്. സമാന്യ ബുദ്ധിയുള്ള ആരും തിരഞ്ഞെടുപ്പ് കാലത്ത് ഈ ബില്ല് കൊണ്ടുവരില്ല. ഒരു ബില്ല് ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ നിയന്ത്രിക്കാം എന്ന് ബിജെപി കരുതി. വനിതാ സംവരണ ബില്ലിലും ചില ഒളിച്ചുകടത്തലുകൾ ഉണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
