Uncategorized

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

Spread the love

 

തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെ സിപിഐഎമ്മിന്റെ സമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള എം വി നികേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സിപിഐഎം പരിപ്പെടുക്കും എന്നു പറഞ്ഞ നേതാവാണ് എം വി രാഘവനെന്നും, അന്ന് സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു എം വി നികേഷ്‌കുമാറിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ദീപ്തിയുടെ മറുപടി.

 

 

തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ് എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തില്‍. പറഞ്ഞു വരുമ്പോള്‍ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും. സാക്ഷാല്‍ എം വി രാഘവന്‍. അദ്ദേഹത്തിന്റെ പരിപ്പെടുക്കാന്‍ സിപിഐഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ രക്ഷിച്ചുകൊണ്ട് എംഎല്‍എയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോണ്‍ഗ്രസെന്നാണ്. അന്ന് സിപിഐഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല. തരത്തില്‍ പോയി കളിക്ക് നികേഷേ – ദീപ്തി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘എ.ടി.എം’ ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളില്‍ കാണാം. ‘നീ’ എന്നും ‘പോ മോനെ’ എന്നും എണ്‍പത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി ? ‘നിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു’ എന്ന് പറയുമ്പോള്‍ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? കൊന്നുകളയുമെന്നാണോ?

രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയന്‍.

 

സിപിഐഎം എന്ന പാര്‍ട്ടിയെ കേരളത്തില്‍ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എണ്‍പത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തില്‍ ജീവിച്ചിരിപ്പില്ല.

രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്.

 

ജനാധിപത്യത്തില്‍ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകള്‍ കേട്ടാണ്. ഉറുമ്പുകള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈല്‍സ് പരതി പെര്‍ഫെക്ഷനിലേക്ക് എത്താന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരന്‍.

 

മല്ലികാര്‍ജുന ഖാര്‍ഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതല്‍ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോണ്‍ഗ്രസ്സുകാര്‍ ചില പേരുകള്‍ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്‌കാരം. നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ അതൊക്കെയാവാം. കേരളത്തില്‍ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താല്‍..

നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും.