തുടർ ഭരണ പ്രതീക്ഷയിൽ LDF; തിരിച്ചുവരവിന് കളമൊരുക്കാൻ UDF; അക്കൗണ്ട് തുറക്കാൻ BJP; ചൂടുപിടിച്ച് തിരഞ്ഞെടുപ്പ് ആവേശം
ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയപ്പോൾ രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത് ചൂടേറിയ തിരഞ്ഞെടുപ്പ് പോരിന്. ഡീൽ വിവാദം തൊട്ട് പ്രളയത്തിന്റെ പേരിലെ ആരോപണം വരെ കത്തിക്കയറിയ വിഷയങ്ങൾ. നേതാക്കൾ തമ്മിലുള്ള വാക്പോരും വെല്ലുവിളികളും പ്രചാരണത്തെ ചൂടുപിടിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്. സംസ്ഥാന ഭരണത്തിൽ ഹാട്രിക് എന്ന ചരിത്ര നേട്ടം കൈയ്യെത്തി പിടിക്കാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികാരം ഇല്ലെന്നും അങ്ങനെ വിചാരിച്ചവർക്ക് കടുത്ത നിരാശയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കുറി ഭരണത്തിൽ തിളമാർന്ന വിജയത്തോടെ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 100 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന ആത്മവിശ്വാസം ആവർത്തിക്കുകയാണ് നേതാക്കൾ. യുഡിഎഫിന്റെ സുനാമി തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് എൻഡിഎ ക്യാംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ കേരളത്തിലെത്തി നടത്തിയ പ്രചരണം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ഇത്തവണ പലയിടത്തും അക്കൗണ്ടുകൾ തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ.
