വീണാ ജോർജിനെതിരായ സൈബർ ആക്രമണം; പരാതി നൽകി സിപിഐഎം
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂർ ശങ്കരനാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അസഭ്യമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ്. മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. വയനാട് ഫണ്ട്, യൂത്ത് കോൺഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തിൽ തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഓമലൂർ ശങ്കരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. ഒരു വനിതാ മന്ത്രി എന്ന നിലയിൽ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെയോ അബിൻ വർക്കിയുടെയോ നിർദ്ദേശപ്രകാരമാണോ എന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
