പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറും പ്രതികൾ
പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. രണ്ടു മാസം മുൻപ് മൂവാറ്റുപുഴയിലെ ജയിലിൽ എത്തി അനന്തു കൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എണ്ണായിരത്തോളം പേർ പരാതി നൽകിയ കേസിൽ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. പ്രാദേശികമായി ചില രാഷ്‌ട്രീയ നേതാക്കളെയും തട്ടിപ്പിന്റെ ഭാഗമായി ചില പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ അടിസ്ഥാനമാക്കിയായിരുന്നു ഇ ഡി അന്വേഷണം ഏറ്റെടുത്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം കൈക്കലാക്കിയ മറ്റു ചില തട്ടിപ്പു കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ ഡി അന്വേഷണത്തിലൂടെ മനസിലാകുന്നത്.
