രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. മല്ലികാർജുൻ ഖാർഗെ പകരമെത്തും. ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക.
സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡും റാലിയിൽ അവതരിപ്പിക്കും.യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്ലാഗ് ഓഫ് ചെയ്യും. രാഹുൽ ഗാന്ധിക്ക് പകരം മല്ലികാർജുൻ ഖാർഗെ പരിപാടി ഉദ്ഘാടനം ചെയ്യും.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
