‘UDF ന് എന്നും വലിയ പിന്തുണ നൽകുന്ന മണ്ഡലമാണ് പാലക്കാട്, ഇത്തവണയും അതിൽ മാറ്റമുണ്ടാകില്ല, പാലക്കാട് പ്രചാരണം തുടങ്ങി രമേശ് പിഷാരടി
പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്. പാലക്കാട് മെഡിക്കൽ കോളജ് വരുന്നത് ഷാഫി പറമ്പിൽ ഉള്ള സമയത്താണ്, അവിടം മുതലേ ജനങ്ങളുടെ പിന്തുണ യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
വർഗീയ ശക്തികളുടെ കുപ്രചരണങ്ങളെ അതിജീവിച്ചുകൊണ്ട് മതേതര മനസ്സാണ് പാലക്കാട് എന്ന് വ്യക്തമാക്കുകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു. വലിയ മുന്നേറ്റമാണ് യുഡിഎഫ് ഇവിടെ നടത്തുക. പിഷാരടി വൻ ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട് വിജയിക്കുമെന്നും വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.
അതേസമയം, പ്രമുഖ സ്ഥാനാർഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.
