പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണ മെനു വെട്ടി കുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്. ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനം വിറക് അടുപ്പിലേക്ക് മാറേണ്ട അവസ്ഥയിലാണുള്ളത്. ദിവസവും 4 മുതൽ 5 വരെയുള്ള സിലിണ്ടറുകളാണ് ഇവിടെ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്.
പാചകവാതക സിലിണ്ടർ പ്രതിസന്ധിയിൽ കൂടുതൽ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റുകയാണ്. മെനു മാറ്റിയും വെട്ടിച്ചുരുക്കിയും പിടിച്ചുനിൽക്കാൻ ഹോട്ടലുടമകൾ ശ്രമം നടത്തുന്നു. എങ്കിലും ഏറെ നാൾ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഹോസ്റ്റലുകളും കാറ്ററിങ് സ്ഥാപനങ്ങളും നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഹോട്ടൽ മേഖലയ്ക്ക് അപ്പുറവും പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു. മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ പൂട്ടിയെന്നാണ് വിവരം.
