ഇരട്ടപ്പേര് വിളിച്ചതിന് 16കാരനെ ക്രൂരമായി മർദിച്ചു; 17കാരൻ അറസ്റ്റിൽ
വയനാട് കൽപ്പറ്റയിൽ 16കാരനെ മർദ്ദിച്ച സംഭവത്തിൽ 17 കാരൻ അറസ്റ്റിൽ. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റുള്ളവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം നിർദേശം നൽകി.നാല് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നു. രണ്ട് പേരാണ് കുട്ടിയെ മർദിച്ചത്. കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് കാല് കൊണ്ട് തൊഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന വിദ്യാർഥി മർദിക്കരുതന്ന് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. എന്തിനാണ് മർദിക്കുന്നതെന്ന് കുട്ടി ചോദിക്കുന്നതും മർദനമേറ്റ് അവശനാകുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പൊലീസ് കേസെടുക്കുകയായിരുന്നു.
