World

നാവികതാളവത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

Spread the love

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്നലെ രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏതു നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളില്‍ നിന്ന് സമരക്കാര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലര്‍ച്ചെ കനത്ത സൈനിക കാവലില്‍ മഹിന്ദ രജപക്‌സെയെ സൈനീക താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മഹിന്ദ രാജപക്‌സെയെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയില്‍ ശക്തമാണ്.

രജപക്‌സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും കഴിഞ്ഞ രാത്രിയില്‍ സമരക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരുടെയും എംപിമാരുടേതുമായി അന്‍പതോളം വീടുകള്‍ ആക്രമിക്കപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. അനുരാധ പുരയില്‍ രജപക്‌സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. സമാധാനപരമായി നടന്ന സര്‍ക്കാര്‍ സമരത്തിനിടയിലേക്ക് കടന്നുകയറിയ രജപക്‌സെ അനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവന്‍ പടരുന്ന കലാപത്തിലേക്ക് നയിച്ചത് എന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ വിശദീകരണം തേടി ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ സൈനിക കമാണ്ടര്‍ അടക്കമുള്ളവര്‍ക്ക് നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

പ്രസിഡന്റ ഗൊതബായ രാജപക്‌സെയും അധികാരം ഒഴിയണമെന്നാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. രജപക്‌സെ സഹോദരന്മാര്‍ പൂര്‍ണ്ണമായി അധികാരം ഒഴിയുംവരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേംദാസ് ആവര്‍ത്തിച്ചു. മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ ക്ഷുഭിതരായതോടെ പൊലീസ് പലയിടത്തും പിന്‍വാങ്ങിയിരിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാധരണക്കാരും വിദ്യാര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതിനാല്‍ ചിലയങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി.