വി.വി.പ്രകാശിന്റെ വീട്ടിലെത്തി പി.വി.അന്‍വര്‍; എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് ഭാര്യയുടെ പ്രതികരണം
നിലമ്പൂരിൽ പ്രധാന രാഷ്ട്രീയ നീക്കവുമായി പിവി അൻവർ. ഡിസിസി പ്രസിഡന്റും 2021 ലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന, അന്തരിച്ച വിവി പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചാണ് പി വി അൻവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. യുഡിഎഫ് സ്ഥാനാർഥി ഇതു വരെ കുടുംബത്തെ സന്ദർശിച്ചിട്ടില്ലെന്ന് പിവി അൻവർ വിമർശിച്ചു.
കോൺഗ്രസിലെ അസംതൃതരുടെ വോട്ടാണ് പി വി അൻവറിന്റെ ലക്ഷ്യം. വിവി പ്രകാശിന്റെ എടക്കരയിലെ വീട്ടിൽ എത്തി ഭാര്യ സ്മിതയേയും മകൾ നന്ദനയെയും കണ്ട് അൻവർ വോട്ട് അഭ്യർഥിച്ചു. കൂടിക്കാഴ്ച്ച ഇരുപത് മിനുട്ടോളം നീണ്ടു. ആര്യാടൻ ഷൗക്കത്ത് എന്തുകൊണ്ട് വിവി പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചില്ലെന്ന് പിവി അൻവർ ചോദിച്ചു.
ഇതിനിടെ തങ്ങൾ കോൺഗ്രസിന് ഒപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വിവി പ്രകാശിന്റെ ഭാര്യ സ്മിത പ്രതികരിച്ചു.2021 ഇൽ പിവി അൻവറിന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു വിവി പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം വരും മുന്നേ ഹൃദയാഘാതം കാരണം വി വി പ്രകാശ് മരിച്ചു. തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ഉണ്ടാക്കിയ സമ്മർദമാണ് വിവി പ്രകാശിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പി വി അൻവർ ആരോപിച്ചിരുന്നു.