KeralaTop News

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ മത്സരരംഗത്ത് പിവി അന്‍വര്‍ ഉണ്ടാകും

Spread the love

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി.

യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്‌ കത്ത് നല്‍കിയിട്ട് ഏകദേശം അഞ്ച് മാസത്തിലേറെയായി. നാളിതുവരെ യുഡിഎഫിന്റെ ഉത്തരവാദിത്തപ്പെട്ട നേതൃത്വം ഈ കാര്യത്തിലൊന്നും യാതൊരു തീരുമാനവും എടുക്കാതെ അഴകൊഴമ്പന്‍ സമീപനമാണ് തൃണമൂല്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ചത് എന്ന് യോഗം വിലയിരുത്തി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ടിഎംസി മത്സര രംഗത്തുണ്ടാകും. യുഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുള്ള കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് രണ്ട് ദിവസത്തെ സമയം യുഡിഎഫിന് നല്‍കുകയാണ്.
അത് കഴിഞ്ഞാല്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരരംഗത്തുണ്ടാകും എന്നാണ് ഇന്നത്തെ നിയോജക മണ്ഡലം കമ്മറ്റിയുടെ തീരുമാനം – തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു
അസോസിയേഷന്‍ ഒന്നും ഇനി പ്രായോഗികമല്ല.
ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. അപ്പോള്‍ പിന്നെ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ലല്ലോ – ഇ എ സുകു പറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു വരുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിലെത്തിയാല്‍ തീര്‍ച്ചയായും യുഡിഎഫ് ജയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

മുന്നണിയിലെടുക്കുമെന്ന് വി ഡി സതീശനടക്കം പറഞ്ഞിട്ടും അത് ചെയ്തില്ല. വഞ്ചനാപരമായ തീരുമാനമല്ലേ ഇത്. ഈ മണ്ഡലത്തില്‍ മത്സരിച്ച് ജയിക്കാനുള്ള കരുത്തും ശേഷിയും തൃണമൂലിനുണ്ട്. മുന്നണി പ്രവേശം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ല. മുന്നണിയിലെടുക്കുമെന്ന പ്രതീക്ഷയിലാണ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത്. ആവശ്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തോട് പറയും – നേതാക്കള്‍ വ്യക്തമാക്കി.