Top NewsWorld

പാകിസ്താനെ പിന്തുണച്ചു ‘പ്രിയ സഹോദരന് നന്ദി’;തുർക്കിയിലെത്തി എർദോ​ഗന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി

Spread the love

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് ആഴ്ചകൾക്ക് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തി. ഇന്ത്യയ്‌ക്കെതിരായ ‘ദൃഢമായ പിന്തുണയ്ക്ക്’ ഷെഹ്ബാസ് എർദോഗന് നന്ദി പറഞ്ഞു. തുർക്കിയിലെത്തിയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോ​ഗാനെ കണ്ടത്.

“എന്റെ പ്രിയ സഹോദരൻ തുർക്കി പ്രസിഡന്റ് എർദോഗനെ ഇന്ന് വൈകുന്നേരം ഇസ്താംബൂളിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു. അടുത്തിടെയുണ്ടായ പാകിസ്താൻ -ഇന്ത്യ സംഘർഷത്തിൽ പാകിസ്താന് നൽകിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി” എന്ന് പാക് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

തുർക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഏറ്റുമുട്ടലുകളിൽ പാകിസ്താൻ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയും കടുത്ത നടപടി സ്വീകരിച്ചിരുന്നു.

സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നടപടി സ്വീകരിക്കും. പാകിസ്താൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധ മേഖലകളിൽ ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് തുർക്കി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിൽ തുർക്കിയും പാകിസ്താനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം എർദോഗൻ പറഞ്ഞു.

മേഖലാ സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, സാങ്കേതിക പിന്തുണ എന്നിവയിൽ ഐക്യദാർഢ്യം വർദ്ധിപ്പിക്കേണ്ടത് തുർക്കിയുടെയും പാക്കിസ്ഥാന്റെയും താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.