NationalTop News

ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് വര്‍ഷം കൊണ്ട് പിരിച്ച കണ്‍വീനിയന്‍സ് ഫീ 2600 കോടി

Spread the love

റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നേടിയത് 954 കോടി രൂപയാണ്. ഡിജിറ്റലൈസേഷന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ പോലും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീയായി യാത്രക്കാരില്‍ നിന്ന് വലിയ തുക ഈടാക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

എന്തിനാണ് 2600 കോടി രൂപ ഉപയോഗിച്ചതെന്ന ട്വന്റിഫോറിന്റെ അന്വേഷണത്തിന് ഈ തുക വെബ്‌സൈറ്റ് പരിപാലനത്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് റെയില്‍വേയുടെ മറുപടി.വിവരാവകാശ നിയമപ്രകാരം ട്വന്റിഫോര്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. ടിക്കറ്റിനായി യുപിഐ പണമിടപാട് നടത്തുമ്പോഴും ഐആര്‍സിടിസി ഇത്തരത്തില്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നുണ്ട്.

20 രൂപയൊക്കെയാണ് ഒരാളില്‍ നിന്ന് പിരിക്കുന്നതെങ്കിലും ഇതുവഴി റെയില്‍വേയ്ക്ക് ലഭിക്കുന്നത് കോടികളാണ്. ഇത്രയും പണം വെബ്‌സൈറ്റ് പരിപാലനത്തിന് വര്‍ഷാവര്‍ഷം ആവശ്യം വരുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

2022-23 സാമ്പത്തിക വര്‍ഷം മാത്രം 802 കോടി രൂപയാണ് കണ്‍വീനിയന്‍സ് ഫീ ഇനത്തില്‍ പിരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം 863 കോടി രൂപയും പിരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 954 കോടി രൂപയും ഇത്തരത്തില്‍ പിരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.