പോക്സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീംകോടതി
പോക്സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീംകോടതി.അതിജീവിതയെ വിവാഹം കഴിച്ച കേസിലെ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ഒഴിവാക്കി.കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നും കോടതിയുടെ നിരീക്ഷണം. പശ്ചിമ ബംഗാളിലെ ഒരു പോക്സോ കേസ് പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
പോക്സോ കേസിൽ പ്രതി ചെയ്തത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അതിനെയിപ്പോൾ അങ്ങനെ കാണുന്നില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയ്ക്ക് പ്രായ പൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഈ സാഹചര്യങ്ങൾ നിരീക്ഷിച്ചാണ് ജസ്റ്റിസ് അഭയ് എസ് ഓഖയുടെ ബെഞ്ച് ശിക്ഷ ഒഴിവാക്കിയത്.നീണ്ടുനിന്ന നിയമനടപടികളാണ് കുറ്റകൃത്യത്തേക്കാൾ അതിജീവിതയെ ബാധിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. കുറ്റകൃത്യം നടന്നപ്പോൾ അതിന്റെ വ്യാപ്തി മനസ്സിലാക്കി കൊടുക്കാൻ നിയമ സംവിധാനത്തിന് കഴിഞ്ഞില്ല.
നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു.കുടുംബം അതിജീവിതയെ ഉപേക്ഷിച്ച് പോയി. പ്രതിയോട് ഇപ്പോൾ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകളും ആയി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ കോടതി നൽകി.കേസിൽ യുവാവിന്റെ ശിക്ഷ റദ്ദാക്കിക്കൊണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സ്വമേധയ സ്വീകരിച്ച കേസിലാണ് നിർണായക ഉത്തരവ് ഉണ്ടായത്.
