NationalTop News

‘ഐഎസ്ഐ ഏജന്റ് അലി ഹസനുമായി രഹസ്യ വാട്സ് ആപ്പ് ചാറ്റ്; ഓപ്പറേഷൻ സിന്ദൂറിന്റെ നിർണ്ണായക വിവരങ്ങൾ പാകിസ്താന് കൈമാറി’; യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ

Spread the love

യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂർ നിർണ്ണായക വിവരങ്ങൾ പാകിസ്താന് കൈമാറിയതായി തെളിവ്. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായും കണ്ടെത്തൽ.

പാക് എംബസി ഉദ്യോഗസ്ഥൻ ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായി ജ്യോതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈൽ ഫോണുകളും ലാപ് ടോപ്പും ഫോറൻസിക് പരിശോധനക്ക് അയച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പിൽ നടത്തിയ രഹസ്യ സംഭാഷണങ്ങൾ കണ്ടെത്തി.

ജ്യോതി യുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായിൽ നിന്നും പണം വന്നതായി കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നു. പാകിസ്താൻ ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധ​മുണ്ടെന്ന് ജ്യോതി മൽ​ഹോത്ര സമ്മതിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എനിക്ക് ഒരു ഖേദവുമില്ല, താൻ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താൻ കരുതുന്നതെന്നും അവർ ചോദ്യം ചെയ്യലിനിടയിൽ മൊഴിനൽകിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാ ആശങ്കകൾക്കിടയിൽ ചില പ്രദേശങ്ങളിലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.

അതേസമയം, ജ്യോതി ഈ അടുത്ത് നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് പഹൽഗാം സന്ദർശിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ആ സന്ദർശനത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം കണ്ടെത്താൻ പൊലീസ് ഇപ്പോൾ ശ്രമിക്കുന്നു. ‘ഈ യാത്രയ്ക്ക് പിന്നിൽ ചാരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ അവിടെ നിന്ന് എന്തെങ്കിലും വിവരങ്ങൾ അവൾ കൈമാറുകയായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.