KeralaTop News

‘അന്വേഷണത്തിൽ പൂർണ തൃപ്തി; പിന്തുണച്ചവർക്ക് നന്ദി’; മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി

Spread the love

അഡ്വ. ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. പിന്തുണച്ചവർക്ക് നന്ദിയെന്ന് ശ്യാമിലി ട്വന്റിഫോറിനോട് പറ‍ഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതിയെ വേ​ഗം പിടികൂടിയ പൊലീസിന് നന്ദിയെന്നും ശ്യാമിലി പറഞ്ഞു. മറ്റൊന്നും പറയാനില്ലെന്നും തുടരന്വേഷണം നടക്കുമെന്നും ശ്യാമിലി പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് ശ്യാമിലി വ്യക്തമാക്കി.

തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് പ്രതി ബെയ്ലിൻ ദാസ് പിടിയിലായത്. ബന്ധു ബെയ്‌ലിൻ ദാസിന്റെ അകൗണ്ടിലേക്ക് പണം ഇട്ടതാണ് നിർണ്ണായകമായത്. ബെയ്‌ലിൻ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുമ്പ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറും. പ്രതി ഇന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം മാറുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ജൂനിയർ അഭിഭാഷക ശ്യാമിലി ക്രൂര മർദനത്തിനാണ് ഇരയായത്. സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസ് ഒളിവിൽ പോയിരുന്നു. ശ്യാമിലിയെ മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചതായും എഫ്ഐആർ. ഓഫീസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനിൽ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയിൽ നിലത്ത് വീണെങ്കിലും ഏഴുന്നേൽപ്പിച്ച്‌ വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു.