ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ റിതു ജയൻ (27) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി.
കഴിഞ്ഞ ജനുവരി 18നായിരുന്നു ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ചേന്ദമംഗലത്തെ വിട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയൽവാസിയായ റിതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നും ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ഭാര്യയെ ആക്രമിച്ചപ്പോൾ തടുക്കാൻ ശ്രമിച്ച ജിതിനെയും ഇരുമ്പു വടികൊണ്ട് അടിച്ചു. കൺമുന്നിൽ കണ്ടവരെയെല്ലാം ഇരുമ്പു വടി കൊണ്ട് അടിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ടത് ജിതിൻ മാത്രമാണ്.
തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയൻ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.