Top NewsWorld

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അവകാശവാദവുമായി പാകിസ്താന്‍

Spread the love

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി പാകിസ്താന്‍. 450 കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് അബ്ദാലി വെപ്പണ്‍ സിസ്റ്റത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയതെന്ന് പാക് സൈന്യം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ അവകാശവാദം. എന്നാല്‍ എന്തെങ്കിലും മിസൈല്‍ പരീക്ഷണം ഈ ഘട്ടത്തില്‍ നടത്തുന്നത് പ്രകോപനമായി കാണുമെന്നതാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. മിസൈലിന്റെ സാങ്കേതിക വിദ്യയിലും സൈന്യത്തിന്റെ കഴിവിലും ഈ പരീക്ഷണത്തോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു.

അതിനിടെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്‌നൂര്‍ , കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളായതോടെ സര്‍ക്കാര്‍ പാക് രാഷ്ട്രീയ നേതാക്കളുടേയും കായിക താരങ്ങളുടേയും മറ്റും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പാകിസ്താന് ഐഎംഎഫ് സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള കടുത്ത സാമ്പത്തിക നടപടികളിലേക്കും ഇന്ത്യ കടക്കുകയാണ്.