Wednesday, March 11, 2026
Latest:
KeralaTop News

റാപ്പര്‍ വേടനെതിരെയായ പുലിപ്പല്ല് കേസ്; തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് യോഗം തിങ്കളാഴ്ച

Spread the love

റാപ്പര്‍ വേടനെതിരെയായ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയോടെ യോഗം ചേരും. പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വേടനെതിരെ കേസ് എടുത്തതിനെതിരെ വനംമന്ത്രി തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

വേടനെതിരെ വനംവകുപ്പ് എടുത്ത കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വനം മന്ത്രിയും മലക്കം മറിഞ്ഞിരുന്നു. വേടന്‍ രാഷ്ട്രീയ ബോധമുള്ള കലാകാരന്‍നാണ്. കേസ് എടുത്ത നടപടി അന്വേഷിക്കാന്‍ ഹെഡ് ഓഫ് ദി ഫോറസ്റ്റിനെ നിയോഗിച്ചതായും എ കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞു.

വനം മന്ത്രിയുടെ പരാമര്‍ശത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ വനം വകുപ്പിന് കുറ്റകൃത്യം തെളിയിക്കാനായില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യവുമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മെജിസ്‌ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്.

ഇന്ത്യയില്‍ ഇരട്ട നീതി നിലനില്‍ക്കുന്നു എന്നുള്ളത് വസ്തുതയാണെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചു. വേടനോടും – സൂപ്പര്‍സ്റ്റാറിനോടും വനംവകുപ്പ് ഇരട്ട നീതി കാണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മൂര്‍ച്ചയുള്ള പ്രതികരണം. നമ്മള്‍ ആരും ഒരുപോലെയല്ല, ഇരട്ടനീതി എന്താണ് എന്ന് മനുഷ്യര്‍ക്ക് മനസിലായിക്കാണുമെന്നും വേടന്‍ ഇന്നലെ പറഞ്ഞു.