പശ്ചിമ ബംഗാളിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 മരണം
പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.
രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു.പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനെ വിമർശിച്ചു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാറും രംഗത്തെത്തി.