KeralaTop News

മടങ്ങിയെത്തിയതില്‍ ആശ്വാസം; ആശുപത്രിയില്‍ നിന്ന് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു’ ; ജെയിന്‍ കുര്യന്‍

Spread the love

മടങ്ങിയെത്തിയതില്‍ ആശ്വാസമെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യന്‍. രേഖകള്‍ കൈവശമുണ്ടായിരുന്നുവെന്നും റഷ്യയിലെ മലയാളി അസോസിയേഷന്‍ സഹായിച്ചുവെന്നും ജെയിന്‍ പറയുന്നു. ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും മലയാളി അസോസിയേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്ന് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. 10 ദിവസം മാത്രമാണ് പരിശീലനം ലഭിച്ചത്. യുദ്ധഭൂമിയില്‍ സൈനികര്‍ക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. 6 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 2 പേര്‍ കൊല്ലപ്പെട്ടു – ജെയിന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം എവിടെ എന്ന് അറിയാമെന്നും പക്ഷെ നാട്ടില്‍ എത്തിക്കണം എങ്കില്‍ റഷ്യന്‍ സൈന്യം സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം മോസ്‌കോയില്‍ എത്തിച്ചാല്‍ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുവെന്നും വ്യക്തമാക്കി. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജെയിന്‍ അല്‍പ്പസമയത്തിനകം വീട്ടിലെത്തും. യുദ്ധമുഖത്ത് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ അഞ്ചുമണിയോടെ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ട ജെയിന്‍ തന്നെയാണ് മോചന വിവരം അറിയിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ജയിനിനെ സുഹൃത്തുക്കള്‍ എത്തി സ്വീകരിച്ചു. ജെയിനിനെ കൊണ്ടുവരാന്‍ ആയതില്‍ കുടുംബം നന്ദി പ്രകടിപ്പിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് ജയിനിന്റെ അപ്രതീക്ഷിത മോചനം.