KeralaTop News

‘സെറ്റിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല, പരാതി ലഭിച്ചിരുന്നില്ല; പ്രശ്നങ്ങൾ അറിഞ്ഞത് മാധ്യമങ്ങൾ വഴി’; സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തക‍ർ

Spread the love

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരണവുമായി സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തക‍ർ. സെറ്റിൽ വെച്ച് സംഭവവുമായി ബന്ധപ്പെട്ട് പരതായി ലഭിച്ചിരുന്നില്ലെന്ന് നിർമാതാവ് ശ്രീകാന്ത് പറയുന്നു. സെറ്റിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല. പ്രശ്നങ്ങൾ മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. നടന്നത് മാര്കിറ്റിംഗ് ആണ് എന്നുള്ള ആരോപണങ്ങൾ വന്നു. അതെല്ലാം തെറ്റാണെന്ന് നിർമാതാവ് പറഞ്ഞു.

40 ദിവസം തുടർച്ചയായി ഷൂട്ടിംഗ് നടന്നിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള ലഹരി ഉപയോ​ഗവും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് നിർമാതാവ് വ്യക്തമാക്കി. ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പരാതി കണ്ട ഉടനെ ഐസിസി പരാതി വാങ്ങിയുട്ടുണ്ട്. തുടർനടപടികൾ നടക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് അനിവാര്യമായത് കൊണ്ട് മാത്രമാണെന്ന് നിർമാതാവ് വിശദീകരിക്കുന്നു. എല്ലാവരും സിനിമയുടെ പേര് ചർച്ചയിൽ കൊണ്ടുവന്നു. അതിനാൽ പോസ്റ്റർ റിലീസ് ചെയ്യാൻ തങ്ങളെ നിർബന്ധിതരാക്കി. ഇപ്പോൾ നടന്നത് ഒന്നും മാർക്കറ്റിംഗ് ഭാഗമല്ലെന്ന് നിർമാതാവ് ശ്രീകാന്ത് പറഞ്ഞു.

സെറ്റിൽ വെച്ച് ഒരു പരാതിയും വന്നിട്ടില്ലെന്ന് സംവിധായകൻ യൂജിൻ ജോസ് ചിറമേൽ പറയുന്നു. വിൻസി അലോഷ്യസും പരാതി നൽകിയില്ല. സെറ്റിൽ ഒരിക്കൽ പോലും ഒരു മോശം അനുഭവം ഉണ്ടായതായി പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. വിൻസി പരിചയമുള്ള ആരോടെങ്കിലും പറഞ്ഞു കാണും. പക്ഷെ പരാതിയായി ആരും പറഞ്ഞില്ലെന്ന് യൂജിൻ ജോസ് ചിറമേൽ പറയുന്നു. പരാതി പറഞ്ഞ വിൻസിയെ അഭിനന്ദിക്കുന്നതായി സംവിധായകൻ പറഞ്ഞു.

ഷൂട്ടിങ് നടക്കുന്നതിനിടെ വിൻസിയോട് സെറ്റിൽ കംഫർട്ടബിൾ ആയിരുന്നോ എന്ന് ചോദിച്ചിരുന്നതായും എന്നാൽ തിരക്കായതിനാലാകും മറുപടി ലഭിച്ചിരുന്നില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു. സിനിമയിൽ ബാക്കി ഉള്ളവരെല്ലാം മാന്യമായി പെരുമാറിയതെന്ന് വിൻസി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം ചിത്രത്തിന്റെ പ്രധാനപ്പെട്ടയാളുകൾ അറിഞ്ഞിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറയുന്നു.