നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയായി വി.എസ് ജോയ് വരണമെന്ന് പി.വി അൻവർ
കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണയ ചർച്ചകളിൽ രണ്ട് പേരുകളാണ് ആദ്യം മുതലുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി അധ്യക്ഷൻ വിഎസ് ജോയ്. ഒറ്റ പേരിലേക്ക് എത്താൻ ഇപ്പോഴും നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ല. ഇന്ന് മലപ്പുറം ഗസ്റ്റ്ഹൗസിൽ എ.പി അനിൽകുമാറുമായി നടന്ന കൂടിക്കാഴ്ചയിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് ജോയ് വരണമെന്ന ആവശ്യം പിവി അൻവർ മുന്നോട്ടുവച്ചത്. വിഎസ് ജോയിക്കാണ് വിജയസാധ്യത കൂടുതലെന്നും അൻവർ അറിയിച്ചിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് ജോയ് വരണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ. മണ്ഡലത്തിന്റെ ചുമതലയുള്ള എ പി അനിൽകുമാർ എംഎൽഎയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൻവർ വിഎസ് ജോയ്ക്കായി സമ്മർദ്ദം ചെലുത്തിയത്. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് അനിൽകുമാറും പ്രതികരിച്ചു.
നിലമ്പൂരിൽ പിവി അൻവർ ഒരു പ്രധാന ഘടകമാണെന്നിരിക്കെ അൻവറിന്റെ വാക്കുകൾ നേതൃത്വത്തിന് തള്ളിക്കളയാനാകില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു.
സജീവമായ ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്. എൽഡിഎഫ് കാര്യമായ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നിലവിൽ കടന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.