‘പുതിയ അന്വേഷണത്തിൽ പ്രതീക്ഷ; ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടം’; ഷീല സണ്ണി
ചാലക്കുടി വ്യാജ ലഹരി മരുന്നു കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷത്തെ സ്വാഗതം ചെയ്ത് ഷീല സണ്ണി. പുതിയ അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷീല സണ്ണി പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിനും മൊഴിയായി നൽകി. തന്റെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയെന്ന് ഷീല സണ്ണി പറഞ്ഞു.
നാരായണ ദാസിനെ അധികം വൈകാതെ കണ്ടെത്തും എന്നുള്ളതാണ് പ്രതീക്ഷയെന്ന് ഷീല സണ്ണി പ്രതികരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടമാണെന്ന് ഷീലാ സണ്ണി കൂട്ടിച്ചേർത്തു. മുഖ്യപ്രതി നാരായണ ദാസിനോട് ഉള്ള അന്വേഷണവും ഊർജിതമാണ്. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് ചാലക്കുടിയിലെ ഷീല സണ്ണിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. വ്യാജ ലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. വ്യാജ ലഹരി കേസിൽ കുടുക്കാൻ ഇടയാക്കിയ സാഹചര്യത്തിന്റെ പശ്ചാത്തലം പോലീസ് വിവരശേഖരണം നടത്തി.
സംഭവത്തിൽ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഷീല സണ്ണിയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ബാജസ്റ്റ് സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ.