Top NewsWorld

സുരക്ഷാ പ്രശ്‌നം; പാകിസ്താന്‍ ഉള്‍പ്പടെ 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ്

Spread the love

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍ വിശാലമായിക്കും പുതിയ നിയന്ത്രണങ്ങളെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാമൂഴത്തില്‍ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെയാണ് ട്രംപ് ഭരണകൂടം വിലക്കിയിരുന്നത്.

രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക. അഫ്ഗാനിസ്ഥാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണമായ യാത്രാവിലക്കും വിസ സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തും. ഈ രാജ്യങ്ങള്‍ ഒന്നാമത്തെ ഗ്രൂപ്പിലാണ് വരിക. എറിട്രീയ, ഹൈതി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ വരുന്നത്. ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും ഈ രാജ്യങ്ങള്‍ക്കുള്ള വിലക്ക്. പാകികിസ്ഥാന്‍ ഉള്‍പ്പടെ 26 രാജ്യങ്ങളാണ് മൂന്നാമത്തെ ഗ്രൂപ്പില്‍ വരുന്നത്. ഭാഗികമായി ഇവര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് ആലോചന.

യാത്രാ വിലക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ‘അനുമാനങ്ങള്‍’ മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക സൂചനകളൊന്നും പാകിസ്താന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. ഇപ്പോള്‍ ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതിനാല്‍ പ്രതികരണം ആവശ്യമില്ലെന്നും ഖാന്‍ പറഞ്ഞു.