ആശാവർക്കേഴ്സ് പിന്നോട്ടില്ല; രാപ്പകൽ സമരം 34-ാം ദിവസത്തിൽ
സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിൽ. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശാവർക്കേഴ്സിന്റെ നിലപാട്.
കഴിഞ്ഞ ദിവസങ്ങളിലും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പന്തലിൽ എത്തി പിന്തുണ അറിയിച്ചിരുന്നു. അതേസമയം ഇതുവരെയും ആശാവർക്കേഴ്സുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. കേന്ദ്രം ഇൻസൻ്റീവ് കൂട്ടുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയ്കൊപ്പം സങ്കടപ്പൊങ്കാല അർപ്പിച്ച ആശമാർക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. സെക്രട്ടറിയേറ്റ് ഉപരോധം നടത്തി അടുത്ത ഘട്ടത്തിലേക്ക് പ്രതിഷേധം നീക്കാനാണ് സമരക്കാരുടെ തീരുമാനം. ആശ വർക്കേഴ്സിനുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശിപാർശ നൽകിയിരുന്നു.