KeralaTop News

ആശാ വര്‍ക്കേഴ്‌സിന്റെ സമരം: ‘കേന്ദ്ര ഇടപെടല്‍ വേണം’, പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍

Spread the love

കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ശശി തരൂരും വി.കെ ശ്രീകണ്ഠനും. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്.

സംസ്ഥാനവും കേന്ദ്രവും കൂടി തീരുമാനിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സമരങ്ങളെ അധിക്ഷേപിക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തെ അധിക്ഷേപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. ആശപ്രവര്‍ത്തകരെ തൊഴിലാളികള്‍ ആക്കണം. ആരോഗ്യ മേഖലക്ക് വലിയ സംഭാവന നല്‍കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. കേന്ദ്രവും സംസ്ഥാനവും പഴിചാരി അവസാനിപ്പിക്കേണ്ട വിഷയമല്ല. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. ഇതില്‍ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തണം. ആശമാര്‍ക്ക് 21,000 രൂപ പ്രതിമാസം അലവന്‍സും വിരമിക്കല്‍ ആനുകൂല്യവും നല്‍കണം – കെ. സി വേണുഗോപാല്‍ പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു. ഇക്കാലമത്രയും വെറും ഏഴായിരം രൂപയാണ് അവര്‍ക്ക് അലവന്‍സ് ആയി ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശവര്‍ക്കര്‍മാരുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.