KeralaTop News

പണയപ്പെടുത്തിയ മാല തിരികെ എടുപ്പിക്കാന്‍ ഫര്‍സാന പറഞ്ഞു; അതോടെ പ്രണയം കൊടുംപകയായി; അഫാന്റെ പുതിയ വെളിപ്പെടുത്തല്‍

Spread the love

തന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയതിനുള്ള പ്രേരണയെക്കുറിച്ച് പൊലീസിനോട് പുതിയ വെളിപ്പെടുത്തലുകളുമായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. തനിക്ക് ഫര്‍സാനയോട് പ്രണയമല്ല, കടുത്ത പകയാണ് തോന്നിയതെന്നാണ് അഫാന്റെ പുതിയ മൊഴി. പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാനെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.

സ്വന്തം കുഞ്ഞനിയന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കൊലപ്പെടുത്താന്‍ ഉറച്ച രാത്രിയില്‍ വന്‍ പ്ലാനിംഗോടെയാണ് അഫാന്‍ തന്റെ വീട്ടിലേക്ക് ഫര്‍സാനയേയും എത്തിച്ചത്. മാതാവ് ഷെമിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക പ്രയാസങ്ങളില്‍ ഞെരുങ്ങി കൂട്ട ആത്മഹത്യ ചെയ്യാനാണ് അഫാന്റെ കുടുംബം തീരുമാനിച്ചതെങ്കില്‍ അഫാന്‍ വീട്ടിലേക്ക് ഫര്‍സാനയേക്കൂടി വിളിച്ചുകൊണ്ട് വന്നതെന്തിനെന്ന ചോദ്യം പൊലീസിനെ കുഴക്കിയിരുന്നു. താന്‍ കൊലപാതകം നടത്തിയ സാഹചര്യത്തില്‍ ഫര്‍സാനയ്ക്ക് ആരുമില്ലാത്ത അവസ്ഥ വരാതിരിക്കാനാണ് ഫര്‍സാനയെക്കൂടി കൊന്നതെന്ന് അഫാന്‍ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.
തെളിവെടുപ്പ് വേളയിലാണ് അഫാന്‍ മാലയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറയുന്നത്. അബ്ദുള്‍ റഹീമിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.