പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ നടത്തിയ പരസ്യ പ്രതികരണം; കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടാൻ CPI
മുന്‍ എംഎൽഎയും CPI എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജുവിന്‍റെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ. നടപടി എടുക്കുന്നതിന് മുന്നോടിയായി പാർട്ടി ഇക്കാര്യങ്ങളിൽ ഇസ്മയിലിനോട് വിശദീകരണം തേടും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം. അദ്ദേഹത്തിന്റെ വിശദീകരണം അടുത്ത എക്സിക്യൂട്ടീവിൽ തന്നെ ചർച്ച ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ധാരണയാണ് ഇപ്പോൾ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായിരിക്കുന്നത്.
ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനായി വെക്കരുതെന്നും പിന്നിൽ നിന്നും കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാൽ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു കെ ഇ ഇസ്മയിൽ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. മാത്രമല്ല പി രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ നടപടിക്ക് വിധേയനായ അദ്ദേഹത്തെ തിരിച്ചെടുക്കാൻ കൺട്രോൾ കമ്മീഷൻ തീരുമാനം എടുത്തിരുന്നു എന്ന് കൂടി ഇസ്മയിൽ പറഞ്ഞിരുന്നു.
എന്നാൽ കൺട്രോൾ കമ്മീഷൻ അത്തരത്തിലൊരു തീരുമാനവും എടുത്തിരുന്നില്ല. ഇത്തരത്തിലൊരു തെറ്റിദ്ധാരണ ജനകമായ ഒരു പ്രതികരണം കെ ഇ ഇസ്മയിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണ് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.