ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ മുൻകൂർ ജാമ്യം തള്ളി ഹൈക്കോടതി
പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഇന്നലെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ അധ്യാപകന് ചോർത്തി നൽകിയ സ്കൂൾ പ്യൂണിനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്യൂണായ അബ്ദുൽ നാസർ ചോർത്തി നൽകിയത്. അൺ എയ്ഡഡ് സ്കൂളാണിത്. നേരത്തെ ഇതേ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് പ്രതി ചോദ്യപേപ്പറുകൾ ചോർത്തിനൽകിയത്. പ്രതിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവർക്ക് എം.എസ്. സൊലൂഷസിൽ നിന്നും ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അബ്ദുൽ നാസറിനെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സ്കൂൾ എല്ലാ പിന്തുണയും നൽകുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇയാളെ ഇന്ന് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. കേസിൽ എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവർ അറസ്റ്റിലായിരുന്നു.