KeralaTop News

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു; നിർണായക വിവരങ്ങൾ

Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാൻ കൊലപാതകം നടത്താൻ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാൻ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ല.

പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത്. കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു. പക്ഷേ പണം കിട്ടിയില്ല.

കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോൺ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാന്റെ മൊഴിയും പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുൾ റഹീമിന്റെ മൊഴി. തൻറെ കടം വീട്ടാൻ മകൻ നാട്ടിൽ നിന്ന് പണം അയച്ചു നൽകിയിട്ടില്ലെന്നും അബ്ദുൾ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ കഴിയുന്ന പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.