‘കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദികൾ; രാഷ്ട്രീയ നേതാക്കളെ സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല’; കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
ആശ വർക്കേഴ്സിന്റെ ദുരിതജീവിതത്തിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികളാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഒരു രാഷ്ട്രീയ നേതാക്കളെയും സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് അവർ എത്തുന്നതെന്നും സംഘടന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
സമരം ചെയ്യുന്നവർക്ക് കേന്ദ്രസർക്കാരിനെതിരെ നിലപാടില്ല എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സംഘടന വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള കുതന്ത്രമാണത്. ഒരു ദശാബ്ദത്തിൽ അധികമായി തുച്ഛമായ ഇൻസെന്റീവ് പോലും വർധിപ്പിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാരിനെതിരെ രണ്ട് തവണ പാർലമെൻ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു.
പുലർച്ചെ കോരിച്ചൊരിയുന്ന മഴയത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരപന്തൽ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. കനത്ത മഴയിൽ നനഞ്ഞും ഇന്ന് ആശാ വർക്കേഴ്സ് പ്രതിഷേധം തുടർന്നു. ദിവസങ്ങൾക്കു മുൻപ് സെക്രട്ടറിയേറ്റിന് മുൻപിലെ തെരുവ് വിളക്കുകൾ അണച്ചതിനു പിന്നാലെയാണ് സമരക്കാർക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടി. നാളെ ആയിരക്കണക്കിന് പേരെ അണിനിരത്തി നിയമസഭാ മാർച്ചിന് ഒരുങ്ങുകയാണ് ആശാ വർക്കേഴ്സ്.