ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിച്ചു; തിരുവനന്തപുരത്ത് 2 പേർ പിടിയിൽ
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ആക്രമിച്ചത്. ചാരായ റെയ്ഡിനിടെയായിരുന്നു സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി.
അബ്കാരി കേസുകളിൽ പ്രതിയായ മൂന്ന് പേരാണ് പിടിയിലായത്. വെള്ളനാട്ട് കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്.ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുൽ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമയെയും കൂട്ടാളിയേയും എക്സൈസ് പിടികൂടി.