താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.
സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നിരുന്നു. ട്യൂഷൻ സെന്ററിൽ ഫെയർവെൽ പാർട്ടിക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒന്നിച്ചത്. ഞായറാഴ്ച ആണ് ഫെയർവെൽ പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിച്ചു. കളിക്കിടെ പാട്ട് നിന്നതിനെ തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിച്ചു. ഇതിന് പ്രതികാരം ചെയ്യാനായി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിച്ച് മർദിച്ചത്.