തന്റേടത്തോടെ മുന്നോട്ട് പോകും’; രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്
രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരും എന്ന് ബിജെപി നേതാവ് പി സി ജോർജ്.ഇക്കാര്യത്തിൽ തന്റേടത്തോടെ മുന്നോട്ടുപോകും. വിദ്വേഷ പരാമർശ കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടർ ചികിത്സ ആവശ്യമുള്ളതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നു.
തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.നാല് ദിവസത്തെ റിമാൻഡിന് ശേഷം, പിസി ജോർജിന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ തെളിവ് ശേഖരണം അടക്കം പൂർത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നയാളാണ് പ്രതിയെന്നും ജാമ്യം നൽകിയാൽ ഇത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചത്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്.യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.