വേതന വർധനവ്; ആശാ വർക്കേഴ്സ് സമരം 17-ാം ദിവസത്തിലേയ്ക്ക്
വേതന വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വർക്കേഴ്സ് സമരം 17 ആം ദിവസത്തിലേയ്ക്ക്. സമരം ചെയ്യുന്ന ആശ വർക്കേഴ്സിന് പിന്തുണ ഏറുകയാണ്. ഇന്നും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ എത്തും. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രാവിലെ 11 ന് സമരക്കാരെ സന്ദർശിക്കും.
അതേസമയം എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം എൻ എച്ച് എം ഉത്തരവ് ഇറക്കിയിരുന്നു. തിരികെ പ്രവേശിച്ചില്ലെങ്കിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പകരം ക്രമീകരണം ഒരുക്കണമെന്നാണ് നിർദേശം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷ്ണൽ ഹെൽത്ത് മിഷൻ നിർദ്ദേശത്തിൽ പറയുന്നു.
ആശാവർക്കർമാർക്ക് മൂന്നുമാസ കുടിശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാർ പറയുന്നു. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് അറിയിച്ചിരുന്നു.