തെലങ്കാനയിൽ തുരങ്കത്തിന്റെ മേൽക്കൂര തകർന്ന സംഭവം; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി
തെലങ്കാന നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. വാർത്ത കേട്ട് അതിയായ ദുഃഖിതനാണ്. തന്റെ മനസ്സ് തുരങ്കത്തിൽ കുടുങ്ങിയവരോടും അവരുടെ കുടുംബത്തോടൊപ്പമാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ദുരന്ത നിവാരണ സേനയും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ടണൽ മുഖത്ത് നിന്ന് 14 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു. 8 തൊഴിലാളികളാണ് തുരങ്കത്തിനകത്ത് അകപ്പെട്ടിരിക്കുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.