‘പക്ഷപാതപരമായ പെരുമാറ്റം; ജയതിലകിനെതിരായ പരാതി അന്വേഷഷിക്കാൻ കൂട്ടാക്കിയില്ല’; ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്
ഐഎഎസ് തലപ്പത്തെ പോരിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി പക്ഷപാതപരമായ പെരുമാറുന്നുമെന്ന് എൻ പ്രശാന്ത്. ജയതിലക് ഐഎഎസിനെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ചീഫ് സെക്രട്ടറി 18 ന് നൽകിയ കത്തിന് 19 ന് മറുപടി തരണം എന്ന് ആവശ്യപ്പെട്ടു. നൽകിയ മറുപടികളുടെ തലക്കെട്ട് ‘ സ്റ്റേറ്റ്‌മന്റ് ഓഫ് ഡിഫൻസ്’ എന്ന് നൽകാത്തതിനാൽ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നുവെന്ന് എൻ പ്രശാന്ത് പറയുന്നു. ചീഫ് സെക്രട്ടറിയുടെത് പക്ഷപാതപരമായ പെരുമാറ്റമാമെന്നും നടപടികളിലൂടെ അത് വ്യക്തമായി എന്നും എൻ പ്രശാന്ത് ഐഎഎസിന്റെ ആരോപണം
ഹിയറിംഗ് നടത്തുന്നത് റെക്കോർഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തിൽ പ്രശാന്ത് ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന നടത്തിയ എൻ പ്രശാന്ത് സസ്‌പെൻഷനിൽ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ നീതിയും ന്യായും കാണുന്നില്ലെന്ന് പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഓൺലൈൻ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നും താൻ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എൻ പ്രശാന്ത് പറയുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ജയതിലകിനെതിരെ തെളിവ് സഹിതം പരാതി നൽകിയിരുന്നത്. എന്നാൽ ഇത് ചീഫ് സെക്രട്ടറി അന്വേഷിക്കാൻ തയാറായില്ലെന്ന് എൻ പ്രശാന്ത് ആരോപിച്ചു. സസ്പെൻഷൻ നടപടിയും തനിക്കെതിരയുള്ള കുറ്റങ്ങളും ഒഴിവാക്കണമെന്ന് പ്രശാന്ത് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഒരു തവണ കൂടി ഹിയറിങ്ങിന് ഹാജരാകാൻ തയാണെന്ന് എൻ പ്രശാന്ത് പറയുന്നു. ഈ മാസം പത്തിനാണ് എൻ പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നതാണ് എൻ. പ്രശാന്തിനെതിരായ കണ്ടെത്തൽ.