KeralaTop News

സംസ്ഥാന ബജറ്റിലും റബർ കർഷകരോട് അവഗണന; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

Spread the love

സംസ്ഥാന ബജറ്റിലും റബർ കർഷകരെ അവഗണിച്ചതോടെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം. കേരള കോൺഗ്രസ് എം ഭരണപക്ഷത്ത് ഉണ്ടായിട്ടും കർഷകരെ അവഗണിച്ചത് ഉയർത്തി കാട്ടാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

കേന്ദ്രസർക്കാർ ബജറ്റിൽ കാര്യമായ പരിഗണന നൽകാതിരുന്നപ്പോൾ, സംസ്ഥാന സർക്കാർ അവഗണിക്കില്ലെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത്തവണ രണ്ടു കൂട്ടരും റബർ കർഷകരെ തിരിഞ്ഞു നോക്കിയില്ല. മധ്യകേരളത്തിലെ ശക്തി നിലനിർത്താൻ സംസ്ഥാന സർക്കാർ ചില പദ്ധതികൾ മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത്തവണത്തെ ബജറ്റ് യാതൊന്നും റബർ കർഷകർക്കായി നീക്കിവെച്ചില്ല. അതുകൊണ്ടുതന്നെ വിഷയം സജീവ ചർച്ചയാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കേരള കോൺഗ്രസ് എമ്മിന് പോലും കാര്യമായ ഇടപെടൽ വിഷയത്തിൽ നടത്താൻ ആയില്ലെന്നാണ് വിമർശനം.

കഴിഞ്ഞ വർഷത്തെ ബജറ്റിൽ പത്തുരൂപ താങ്ങുവില വർധിപ്പിച്ചിരുന്നു. ഇതോടെ 180 രൂപയാണ് നിലവിലെ താങ്ങുവില. എന്നാൽ റബ്ബർ ബോർഡിൻറെ കണക്കുകൾ പ്രകാരം ഉൽപ്പാദന ചെലവ് ഇതിനും മേലെയാണ്. ചുരുങ്ങിയത് 250 രൂപയെങ്കിലും ആകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എൽഡിഎഫിന്റെ പ്രകടനപത്രികയിലും ഈ ആവശ്യം ഉണ്ടായിരുന്നു. കേന്ദ്രസർക്കാരും റബ്ബർ ബോർഡിന് തുക നീക്കിവെച്ചതല്ലാതെ കർഷകർക്കായി ഒന്നും ചെയ്തില്ല. അതുകൊണ്ടുതന്നെ വരുന്ന റബർ മേഖലയിലെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പുകളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.