ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായി രാജ്യ തലസ്ഥാനം
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയാണ് തലസ്ഥാനം. ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. എന്നാൽ AAP സഹകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
16 എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിനാണ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കെജ്രിവാളിന്റെ വീടിനുമുന്നിൽ തടഞ്ഞു. അന്വേഷണം സംബന്ധിച്ച് രേഖകൾ ഹാജരാക്കണമെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാതെ അകത്തേക്ക് കടക്കാൻ കഴിയില്ല എന്ന നിലപാടെടുത്തതോടെ ഉദ്യോഗസ്ഥർ പുറത്തു കാത്തു നിന്നു. ഒടുവിൽ തെളിവുകൾ ഹാജരാക്കാൻ നോട്ടീസ് നൽകി അന്വേഷണ സംഘം മടങ്ങി.
നാളെ ഫലം പ്രഖ്യാപിയ്ക്കാനിരിക്കെ എക്സിറ്റ് പോൾ ഫലങ്ങളെ പാടെ തള്ളുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. എക്സിറ്റ്പോൾ പ്രവചനങ്ങൾ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. 70 നിയമസഭാ മണ്ഡലങ്ങൾ. 36 എന്ന മാജിക് സംഖ്യ കടക്കുന്നവർക്ക് രാജ്യ തലസ്ഥാനത്തെ ഭരണം പിടിക്കാം. നാളെ രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ ആരംഭിക്കും.